ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ താമസിക്കുന്നവർക്ക് ഇത്തവണയും ഇഫ്താർ സമയം മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും. കെട്ടിടത്തിന്റെ ഉയരത്തിനനുസരിച്ച് സൂര്യോദയത്തിലും അസ്തമയത്തിലും ഉണ്ടാകുന്ന വ്യത്യാസമാണ് ഇത്തരമൊരു സമയക്രമത്തിന് കാരണം.
ഭൂമി ഉരുണ്ടിരിക്കുന്നത് കൊണ്ട് ഉയരമുള്ള സ്ഥലങ്ങളിൽ താഴെ നിലകളേക്കാൾ കൂടുതൽ നേരം സൂര്യപ്രകാശം തങ്ങിനിൽക്കും. താഴെ നിലകളിൽ ഉള്ളവർക്ക് സൂര്യൻ അസ്തമിച്ചതായി തോന്നുമ്പോഴും മുകൾ നിലകളിൽ ഉള്ളവർക്ക് അപ്പോഴും സൂര്യനെ ചക്രവാളത്തിൽ കാണാൻ സാധിക്കും എന്നതാണ് ഇതിന് പിന്നിലെ ശാസ്ത്രീയ വശം.
സമയക്രമം ഇപ്രകാരം:
താഴത്തെ നിലകൾ: താഴെ മുതൽ 80-ാം നില വരെ താമസിക്കുന്നവർ നഗരത്തിലെ സാധാരണ ബാങ്ക് വിളിയോടൊപ്പം നോമ്പ് തുറക്കാം.
മധ്യ നിലകൾ: 81 മുതൽ 150 വരെ നിലകളിൽ ഉള്ളവർ നഗരത്തിലെ സമയത്തേക്കാൾ 2 മിനിറ്റ് അധികം കാത്തിരിക്കണം.
മുകൾ നിലകൾ: 151-ാം നിലയ്ക്ക് മുകളിൽ താമസിക്കുന്നവർക്ക് നോമ്പ് തുറക്കാൻ 3 മിനിറ്റ് അധിക സമയം എടുക്കും. ഇവർക്ക് അത്താഴം നിർത്തേണ്ട സമയം (സുബ്ഹി) മറ്റുള്ളവരേക്കാൾ നേരത്തെയാവുകയും ചെയ്യും.
ഇസ്‌ലാമിക പണ്ഡിതന്മാരുടെ നിർദ്ദേശപ്രകാരം സൂര്യൻ പൂർണ്ണമായും അസ്തമിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമേ നോമ്പ് തുറക്കാൻ പാടുള്ളൂ എന്നതിനാലാണ് ഈ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരേ കെട്ടിടം, മൂന്ന് ഇഫ്താർ സമയം: ഉയരം കൂടുമ്പോൾ നോമ്പുതുറ വൈകും