പ്രീമിയർ ലീഗ്: സിറ്റിക്കും ടോട്ടൻഹാമിനും ജയം; ആർസണലിന് അടിതെറ്റി, ലിവർപൂളിന് സമനില
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾ മാറ്റുരച്ച ആവേശകരമായ പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടൻഹാമിനും തകർപ്പൻ ജയം. അതേസമയം, കിരീടപ്പോരാട്ടത്തിൽ നിർണ്ണായകമായ മത്സരത്തിൽ ആർസണൽ തോൽവി വഴങ്ങിയത് ആരാധകരെ നിരാശരാക്കി. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും കരുത്തരായ ചെൽസിയും സമനിലയിൽ കുരുങ്ങി.
സിറ്റിയുടെ ഗോൾമഴ
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സണ്ടർലാൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. 31-ാം മിനിറ്റിൽ റൂബൻ ഡയസിലൂടെ തുടങ്ങിയ ഗോൾവേട്ട, 35-ാം മിനിറ്റിൽ ജോഷ്കോ ഗ്വാർഡിയോൾ, 65-ാം മിനിറ്റിൽ ഫിൽ ഫോഡൻ എന്നിവർ പൂർത്തിയാക്കി.
ജയത്തോടെ ടോട്ടൻഹാമും ന്യൂകാസ്റ്റലും
ബ്രെന്റ്ഫോഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. റിച്ചാർലിസണും സാവി സിമോൻസും ടോട്ടൻഹാമിനായി ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തിൽ ബേൺലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂകാസ്റ്റൽ യുണൈറ്റഡ് പരാജയപ്പെടുത്തി.
ലിവർപൂളിനെ തളച്ച് ലീഡ്‌സ്
ലീഡ്‌സ് യുണൈറ്റഡുമായി നടന്ന ആവേശപ്പോരാട്ടത്തിൽ മൂന്ന് ഗോളുകൾ വീതം നേടി ഇരുടീമുകളും പിരിഞ്ഞു. ലിവർപൂളിനായി ഹ്യൂഗോ എകിറ്റികെ ഇരട്ട ഗോളുകൾ നേടി തിളങ്ങിയെങ്കിലും അവസാന നിമിഷം ഗോൾ വഴങ്ങിയത് ചാമ്പ്യന്മാർക്ക് തിരിച്ചടിയായി. ചെൽസി - ബോൺമത്ത് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.