തിരുവനന്തപുരം: മൈക്രോഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു. വിജിലൻസിൻറെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും മൈക്രോ ഫിനാൻസ് പദ്ധതിക്കായി എടുത്ത പണത്തിൽ ക്രമക്കേട് നടന്നുവെന്നാണ് കേസ്. 140 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
എസ് പി ശശിധരൻ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത്. കേസിൻറെ അന്വേഷണം അന്തിമ ഘട്ടത്തിലാണ്. മുൻ എസ് പി ശശിധരൻ അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് വെള്ളാപ്പള്ളി നടേശനെ വിജിലൻസിൻറെ പ്രത്യേക സംഘം ചോദ്യം ചെയ്തത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെയാണ് മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം തുടങ്ങിയത്. കേസ് അന്വേഷിച്ചിരുന്ന എസ് പി ശശിധരൻ ക്രൈംബ്രാഞ്ചിലേക്ക് മാറിയെങ്കിലും അദ്ദേഹത്തോട് തന്നെ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.