ചന്ദ്രനെ തൊടാൻ വീണ്ടും മനുഷ്യൻ; ആർട്ടെമിസ് 2 വിക്ഷേപണം വിജയകരം. സഞ്ചാരികൾ തങ്ങളുടെ സ്മാർട്ട് ഫോണിലും ചിത്രങ്ങൾ പകർത്തും
ഫ്ലോറിഡ: അമ്പത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന നാസയുടെ 'ആർട്ടെമിസ് 2' ദൗത്യത്തിന് ആവേശകരമായ തുടക്കം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയർന്ന എസ്.എൽ.എസ് റോക്കറ്റ് നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന ഓറിയോൺ പേടകത്തെ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു. വരും വർഷങ്ങളിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള നാസയുടെ വമ്പൻ പദ്ധതികളുടെ സുപ്രധാനമായ ആദ്യപടിയാണിത്.
ഈ ചരിത്രയാത്രയിലെ മറ്റൊരു വലിയ കൗതുകം ബഹിരാകാശ സഞ്ചാരികളുടെ കയ്യിലുള്ള മൊബൈൽ ഫോണുകളാണ്. പേടകത്തിലെ അത്യാധുനിക ക്യാമറകൾക്ക് പുറമെ, സഞ്ചാരികൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചും ഭൂമിയുടെയും ചന്ദ്രന്റെയും അപൂർവ്വ ദൃശ്യങ്ങൾ പകർത്തുന്നു എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. സാധാരണക്കാർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ ബഹിരാകാശത്തെ അത്ഭുതക്കാഴ്ചകൾ പകർത്താൻ എങ്ങനെ പ്രയോജനപ്പെടുന്നു എന്നത് ശാസ്ത്രലോകം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.
പത്തു ദിവസത്തെ യാത്രയ്ക്ക് ശേഷം ചന്ദ്രനെ വലംവെച്ച് സംഘം ഭൂമിയിൽ തിരിച്ചെത്തും. പേടകത്തിന്റെ സുരക്ഷയും വാർത്താവിനിമയ സംവിധാനങ്ങളും ഈ യാത്രയിൽ പരീക്ഷണവിധേയമാക്കും. മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.