വിദ്യാർഥിനി കൊല്ലപ്പെട്ട കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, പെരിന്തൽമണ്ണ ഡിവൈഎസ്‌പി നേതൃത്വം നൽകും
പെരിന്തൽമണ്ണ: വാണിയമ്പലം തൊടികപ്പുലം പുള്ളിപ്പാടത്ത് റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ ദലിത് വിദ്യാർഥിനി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ഡിവൈഎസ്‌പി എ.പ്രേംജിത്തിന്റെ നേതൃത്വത്തിൽ കരുവാരക്കുണ്ട് സിഐ, ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സ്‌ക്വാഡ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്‌റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവദിവസം പ്രതി സഞ്ചരിച്ചുവന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ഇവർ യാത്ര ചെയ്‌ത ബസുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഇരുവരുടെയും മൊബൈൽ ഫോണുകളിലേക്കു വന്നതും പോയതുമായ കോളുകളുൾപ്പെടെ പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പരാതിപ്പെട്ടതല്ലാതെ മറ്റു കേസുകളൊന്നും നിലവിലില്ല. പ്രതിയുടെ മുൻകാല വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന്റെ ലക്ഷ്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും.കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. പ്രതിയായ 16 വയസ്സുകാരൻ കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സർവേഷൻ ഹോമിലാണ്.