ന്യൂഡല്‍ഹി/തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയപണിമുടക്ക് തുടങ്ങി. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് ഒഴികെയുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വിസുകള്‍ പ്രവര്‍ത്തിക്കും. ഇന്ന് അര്‍ധരാത്രിവരെയാണ് പണിമുടക്ക്. ബുധനാഴ്ച അര്‍ധരാത്രിയോടെ തന്നെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമരം പ്രകടമായിത്തുടങ്ങി.
പണിമുടക്കിനെ തുടര്‍ന്ന് പി.എസ്.സി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി. പണിമുടക്കില്‍ നിന്ന് മാരാമണ്‍ കണ്‍വന്‍ഷനെ ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്.
ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, കലാലയങ്ങള്‍, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും. സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ പൊതുനിരത്തുകള്‍ ശൂന്യമായിരിക്കും. ചുരുക്കത്തില്‍ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. റെയില്‍വേ തൊഴിലാളി സംഘടനകളില്‍ ചിലത് സമരത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും റെയില്‍ ഗതാഗതം സ്തംഭിക്കാന്‍ സാധ്യതയില്ല.
കേരളത്തില്‍ വിവിധ തൊഴില്‍ മേഖലകളായ പരമ്പരാഗത കശുവണ്ടികയര്‍ കൈത്തറി മത്സ്യബന്ധനവും വിപണനവും സംസ്ഥാനത്തെ വാണിജ്യ വ്യാപാരസ്ഥാപനങ്ങളിലും, കട കമ്പോളങ്ങളില്‍ പണിയെടുക്കുന്നവരും, തുറമുഖം, പൊതുമേഖലാ സ്ഥാപനങ്ങള്‍,സ്വകാര്യ വ്യവസായങ്ങള്‍, കയറ്റിറക്ക് തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, സ്‌കീം വര്‍ക്കര്‍മാര്‍, ലോട്ടറി, തൊഴിലുറപ്പ്, ടെലികോം, വൈദ്യുതി, മോട്ടോര്‍ വാഹനങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരം, ഐടി മേഖല, തുടങ്ങി എല്ലാ രംഗങ്ങളിലും തൊഴിലാളികള്‍ 24 മണിക്കൂര്‍ നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യൂനിയനുകള്‍ അവകാശപ്പെട്ടു.
തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുന:സ്ഥാപിക്കുക, വൈദ്യുതി നിയമ ഭേദഗതി നിര്‍ദ്ദേശം പിന്‍വലിക്കുക, പൊതുമേഖലാ ഓഹരി വില്‍പ്പനയും, ആസ്തി വില്‍പ്പനയും അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.