മലപ്പുറം: ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രിയമായ ഉപയോഗം ഇല്ലാതാക്കുന്നതിന് വേണ്ടി മരുന്നുഷോപ്പ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും മെഡിക്കൽ ഷോപ്പുകൾ സന്ദർശിച്ച് ബോധവൽക്കരണത്തിന് ആരോഗ്യവകുപ്പ് തുടക്കംകുറിച്ചു.
സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തെ സമ്പൂർണ്ണ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കുന്ന പരിപാടിയുടെ ഭാഗമാണിത്.
ആന്റിബയോട്ടിക്കുകളുടെ അമിതവും അശാസ്ത്രിയവുമായ ഉപയോഗം ഇവയ്ക്കെതിരെ രോഗകാരികളായ സൂക്ഷ്മാണുക്കൾ പ്രതിരോധശേഷി നേടുന്ന ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് എന്ന അവസ്ഥയ്ക്ക് കാരണമാകും.
അനാവശ്യമായി ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുക, ഇവയുടെ അമിതവും അനിയന്ത്രിതവുമായ ഉപയോഗം, ആന്റിബയോട്ടിക്കുകളുടെ കോഴ്സ് പൂർത്തിയാക്കാതിരിക്കുക, ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകളുടെ സ്വയം ഉപയോഗം, മൃഗങ്ങൾക്കുള്ള ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, ആന്റിബയോട്ടിക്കുകൾ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങിയവയെ കുറിച്ച് ബോധവൽക്കരിച്ചു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ ഷിബുലാൽ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ മാത്യു ജെ വാളംപറമ്പിൽ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ ഡി എസ് വിജയകുമാർ എന്നിവരടങ്ങുന്ന ജില്ലാ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
മലപ്പുറം നഗരസഭാ പ്രദേശത്തെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചാണ് ബോധവൽക്കരണം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ പൊതുജനം ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി കെ ജയന്തി നിർദ്ദേശിച്ചു
ആന്റിബയോട്ടിക് സാക്ഷരതാ ബോധവൽക്കരണം