HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പോറ്റിയെ കേറ്റിയേ പാരഡിഗാനത്തില്‍ 'യൂടേണ്‍' അടിച്ച് സര്‍ക്കാര്‍; പാട്ട് നീക്കില്ല, കേസുകള്‍ പിന്‍വലിച്ചേക്കും.

തിരുവനന്തപുരം: പോറ്റിയേ കേറ്റിയെ എന്ന പാരഡി ഗാനത്തില്‍ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സര്‍ക്കാര്‍. നേരത്തെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് വെക്കാനുമാണ് നീക്കം. പാട്ടില്‍ കൂടുതല്‍ കേസ് വേണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ജില്ല പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.

ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബര്‍ പൊലിസ് കേസെടുത്തത്. പിന്നാലെ നിരവധി പരാതികള്‍ വന്നിരുന്നു. കോടതിയില്‍ തിരിച്ചടി ലഭിച്ചേക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ യൂ ടേണ്‍ തീരുമാനം. 

പോറ്റിയെ കേറ്റിയേ' ഗാനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മെറ്റക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കിയിരുന്നു. പാട്ട് നീക്കണം എന്ന പൊലീസ് നിര്‍ദേശത്തിനെതിരെയാണ് വിഡി സതീശന്‍ കത്ത് നല്‍കിയത്. കോടതിയുടെ നിര്‍ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്. സംസ്ഥാന പൊലിസ് മേധാവിക്ക് നല്‍കിയ പരാതി എ.ഡി.ജി.പിക്ക് കൈമാറിയിരുന്നു. അയ്യപ്പന്റെ പേര് ഉപയോഗിച്ചതില്‍ കേസെടുക്കാമെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും  എ.ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുക്കുകയും ചെയ്തു.

തിരുവനന്തപുരം സിറ്റി സൈബര്‍ പൊലിസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വ്രണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. 

പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയില്‍ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ നിന്ദിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്.ഐ.ആര്‍. മതവികാരം വ്രണപ്പെടുന്ന പ്രവര്‍ത്തിയാണിതെന്നും എഫ്.ഐ.ആറിലുണ്ട്. പാട്ടിനെതിരേ നടപടി വേണമെന്ന്  സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആവശ്യപ്പെട്ടിരുന്നു.
Previous Post Next Post