സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. ഈ പ്രതിസന്ധിക്ക് ശേഷം നാളെ നേരിടേണ്ടത് ദേശിയ പണിമുടക്കാണ്.
കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളികൾ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിക്ക് ആരംഭിക്കും. ഇടതു തൊഴിലാളി സംഘടകൾ സംയുക്‌തമായും ഐഎൻടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിൻ്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഏതൊക്കെ മേഖലകളെ പണിമുടക്ക് ബാധിക്കുമെന്ന് നോക്കാം..
കെഎസ്ആർടിസി ഓടുമോ?
നാളത്തെ ദേശീയ പണിമുടക്കിൽ പണിമുടക്കുമെന്നാണ് കെഎസ്ആർടിസി തൊഴിലാളികൾ പറയുന്നത്. പണിമുടക്ക് നോട്ടിസ് നേരത്തേ നൽകിയതാണെന്നും സി.ഐ.ടി.യു വ്യക്തമാക്കി. എന്നാൽ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ ഭാഗമാകില്ലെന്നും സർവീസ് നടത്തുമെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാറും പറഞ്ഞു. മന്ത്രിയെ തള്ളി യൂണിയനുകൾ രംഗത്തെത്തിയതോടെ കെഎസ്ആർടിസിയും ഓടില്ല. ജീവനക്കാർ പണിമുടക്കുമെങ്കിലും ആർ സി സി മെഡിക്കൽ കോളജ് എന്നിവടങ്ങിളിലേക്കുള്ള സർവീസുകളെ ബാധിച്ചേക്കില്ല.
എല്ലാമേഖലകളിലെയും മോട്ടോർ തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളാവുന്നതിനാൽ സ്വകാര്യ ബസുകൾ നാളെയും ഓടില്ല. ഓട്ടോ, ടാക്സി സർവീസുകൾ ഉൾപ്പടെ മുടങ്ങുമെന്നതിനാൽ സ്വന്തം വാഹനമില്ലാതെ പുറത്തുറങ്ങുന്നത് പണിയാകും.
ഓഫീസുകളും ബാങ്കും നിശ്ചലം
കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകൾ, സെക്രട്ടറിയേറ്റ് കലക്ടറേറ്റുകളും എന്നിവ നാളത്തെ പണിമുടക്കിൽ നിശ്ചലമാകും. ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ബാങ്കിങ് സേവനങ്ങൾ തടസപ്പെടും. ഇൻഷുറൻസ് ഓഫീസുകൾ, എൽഐസി ഓഫീസുകൾ എന്നിവടങ്ങളിലും ജനങ്ങൾക്ക് സേവനം നഷ്ടമാവും. കാർഷിക മേഖലകളെ പണിമുടക്ക് ബാധിക്കും.
സ്‌കൂളുകൾക്ക് അവധി
സ്‌കൂൾ, കോളജ് അധ്യാപകരും ദേശിയ പണിമുടക്കിൻ്റെ ഭാഗമാണ്. അതിനാൽ വിദ്യാലങ്ങളിലും കോളജുകളും അധ്യയനം മുടങ്ങും. ഫാക്ടറികളെയും പൊതുമേഖല സ്‌ഥാപനങ്ങളെയും പണിമുടക്ക് ബാധിക്കും. കൊറിയർ സർവീസുകൾ, ടെലികോം സേവനകൾ ലഭ്യമാക്കേണ്ട ഓഫീസുകൾ എന്നിവ അടഞ്ഞുകിടക്കും. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരമേഖലയേയും ബാധിക്കും. മാളുകളും തുറന്ന് പ്രവർത്തിച്ചേക്കില്ല.
ഒഴിവാക്കിയവ
അവശ്യസർവീസുകളെ മാത്രമാണ് പതിവ് പോലെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പാൽ, പത്രവിതരണം, ആശുപത്രി, മെഡിക്കൽ സ്‌റ്റോറുകൾ, ജലവിതരണം, അഗ്നിശമന സേവനങ്ങൾ എന്നിവയെ പണിമുടക്ക് ബാധിക്കില്ല.
'എയർപോർട്ടിലേക്കും റയിൽവേ സ്‌റ്റേഷനുകളിലേക്കും പോകുന്ന വാഹനങ്ങൾ മുൻകൂട്ടി നിച്‌ഛയിച്ചിരിക്കുന്ന വിവാഹ പാർട്ടികൾ, ടൂറിസം മേഖലയെ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റസ്‌റ്ററൻ്റുകൾ അടഞ്ഞുകിടക്കുമെങ്കിലും ടൂറിസം മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകളെ ബാധിക്കില്ല.
കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുമെങ്കിലും ആർ.സി.സി - മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെ ബാധിച്ചേക്കില്ല