ജീവിതശൈലി, ക്ഷയരോഗ നിയന്ത്രണം - സംയോജിത പരിപാടി
മലപ്പുറം: പ്രമേഹം, രക്താദിമർദ്ദം, പക്ഷാഘാതം, പാലിയേറ്റീവ്, വൃക്കരോഗം തുടങ്ങിയ ജീവിതശൈലീ രോഗമുള്ളവരിൽ ക്ഷയരോഗ സാധ്യത നേരത്തെ കണ്ടെത്തി ഫലപ്രദമായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള ശാക്തീകരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജീവിതശൈലീ രോഗമുള്ളവർക്ക് പ്രതിരോധശേഷി കുറയുന്നതിനാൽ ക്ഷയരോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ഇത് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ സങ്കീർണ്ണതകൾ ഒഴിവാക്കാം.
ഇക്കാര്യത്തിൽ ഫീൽഡ് ജീവനക്കാരുടെ കാര്യശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഏകദിന പരിശീലനവും ഇതോടനുബന്ധിച്ച് നടത്തി. മങ്കട സാമൂഹ്യരോഗ്യകേന്ദ്രം ഹാളിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഫിറോസ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി ഓഫീസർ ഡോ. കെ.എം. നൂന മർജ അധ്യക്ഷയായിരുന്നു. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ക്ഷയരോഗ നിയന്ത്രണ മെഡിക്കൽ ഓഫീസർ ഡോ. പി. ഫസീൽ പരിശീലനത്തിന് നേതൃത്വം നൽകി.
ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, സീനിയർ കോർഡിനേറ്റർ ജേക്കബ് ജോൺ, ഹെൽത്ത് സൂപ്പർവൈസർ പി. ഹരിദാസ്, എം.പി. അബ്ദുൽകരീം, എം.സി.എച്ച് ഓഫീസർ ഒ. ശ്രീദേവി എന്നിവർ പ്രസംഗിച്ചു. മങ്കട, കൂട്ടിലങ്ങാടി, മക്കരപറമ്പ, മൂർക്കനാട്, പുഴക്കാട്ടിരി, പാങ്ങ് കുടുംബാരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവർത്തകരും എം.എൽ.എസ്.പിമാരും പങ്കെടുത്തു.